Showing posts with label ഒരു തീവണ്ടിക്കവിത; അത്രമാത്രം.. Show all posts
Showing posts with label ഒരു തീവണ്ടിക്കവിത; അത്രമാത്രം.. Show all posts

Friday, 9 April 2010

തീവണ്ടി ഒരു ഇന്‍സ്റ്റ്‌ലേഷന്‍ ആര്‍ട്ട് ആണ്

ഉടനീളം
ഒരു രാജ്യമാണ്
ഓരോ തീവണ്ടിയും.

ഇനിയത്തെ തവണ
തിരിച്ചു വരുമ്പോള്‍
അമ്മൂമ്മ ഉണ്ടാവുമോ എന്ന
ആശന്കയുടെ ഉമ്മയാവും
കൊച്ചുമോന്‍ ഇപ്പോള്‍ നല്‍കിയിരിക്കുക.

ഉടനെ തിരിച്ചെത്തുമെങ്കിലും
നൊടിനേരത്തെ അസാനിധ്യം പോലും
സങ്കടഭരിതം എന്ന അറിവാണല്ലോ
വധുവിനെ വീട്ടിലാക്കി വരുന്ന
ഈ പടാമ്പിക്കാരന്റെ മുഖത്ത് ...

പ്രതീക്ഷകളുടെ
ആശറ്റയവരുടെ
രോഗിയുടെ
അനാഥരുടെ
നിത്യ സഞ്ചാരികളുടെ ഈ വീട്
ദേശത്തെ ഇന്‍സ്റ്റ്‌ലേഷന്‍ ചെയ്യുന്നു.

കുഞ്ഞിനു തോട്ടില്‍ കെട്ടിയും
പാത്രം മോറിയും
തറ തുടച്ചും
വണ്ടിയെ വീടാക്കും
ചില നാടോടികള്‍.

കാലിക്ക് തീറ്റ കൊടുത്തോ എന്നും
മീന്‍കാരന്റെ പറ്റു തീര്‍ത്തോ എന്നും
മൊബൈലില്‍ പലവട്ടം ക്ഷേമമന്വേഷിക്കുന്നു
കേള്‍വിക്കുറവുള്ള അമ്മാവന്‍.

കൊച്ചിയിലെക്കോ ബാന്ഗ്ലൂരിലെക്കോ
തിടുക്കപ്പെട്ടു പോകുന്ന
ലാപ്ടോപ്പുകാര്‍
ഇടയ്ക്കൊന്നു പുരികമുയര്‍ത്തി നോക്കും
അമ്മാവനെ.
വേഗതെയെ ഒട്ടും ഗൌനിക്കാത്ത
അയാളുടെ കുത്തിയിരിപ്പിനെ.

അന്നത്തിനു എന്ന ആന്ഗ്യം കാട്ടി
കൈ നീട്ടുന്ന കുട്ടിയും
ഫര്‍ദേശീ ഫര്‍ദേശീ
ജാന നഹീ എന്നലറി
കാശ് ചോദിക്കുന്ന അണ്ണനും
ഒറ്റ നോട്ടത്താല്‍ ദഹിപ്പിച്ചു കളയും
കാറല്‍ മാര്‍ക്സിന്റെ തിയറിയെ.

നയാ പൈസ കൊടുക്കരുത്
ഇവന്മാര്‍ ഞോണ്ടാനമാരോന്നുമല്ല
തട്ടിപ്പാ ചേട്ടാ
എന്നൊക്കെ പറഞ്ഞാലും
എനിക്കിഷ്ടായി
ആ അഭിനയം പോലും.
തീവണ്ടിയെ രാഷ്ട്രമാക്കുന്ന
ഈ ഇന്‍സ്റ്റ്‌ലേഷനില്‍
അവന്റെ മുടന്തും പ്രധാനം തന്നെ.

അനേകം ദിശകളുള്ള ഉടലുകളുമായി
ഒറ്റ ദിശയിലേക്കു പായുന്ന
ഇരുമ്പുപേടകമേ
ലോകത്തെ അപ്പാടെ നഗന്മാക്കിത്തരുന്ന
വിചിത്ര ദേശമേ...
ഏതു ഇന്ധനത്താല്‍
ലയിപ്പിക്കുന്നു നീ
ഈ മനുഷ്യലായനി?

വിട്ടുപോന്നാലും ഉള്ളില്‍ ഓടുന്നുവല്ലോ
നിന്റെ ഇരമ്പം.
അത്രമേല്‍ പ്രിയമായതെന്തോ
തിരഞ്ഞു പോകുന്നതിന്റെ
ഏകാന്തത
എല്ലാ നഗരങ്ങളെയും നാട്ടുപാതകളെയും
കാല്പ്പനികമാക്കുന്നു.

മിന്നലിന്റെ ഒരു ചീള്
ആകാശത്തെ വൈദ്യുതീകരിക്കും പോലെ.