Sunday 28 September 2008

മുഖലക്ഷണം


കൈനോട്ടക്കാരന്റെ തത്ത
നല്ല കാലം കൊത്തിക്കൊണ്ടുവരും
ശുഭകാര്യം നടക്കാന്‍ പോകുന്നുവെന്ന്
ധനാഗമം വരുന്നെന്നു
കണ്ടകശനി തീര്‍ന്നെന്നു
ഈശ്വരന്മാരുടെ പടം നോക്കിപ്പറയും

പ്രവചിക്കപ്പെട്ട ഭാവിയിലാണ്‌
പിന്നീടമ്മ ചോറ് വിളമ്പുക
അനിയത്തി പുഷ്പകവിമാനത്തില്‍
പറന്നുവരിക
കുടിനിര്‍ത്തിയ അച്ഛന്‍
രാമായണം വായിച്ചുതുടങ്ങുക

കണിയാന്റെ
ദോഷപരിഹാരക്കുരിപ്പുകള്‍
ഭസ്മക്കൂട്ട്
നേര്ച്ചപ്പണം
ജപിച്ചുകെട്ടിയ ഏലസ്സ്
അമ്മയുടെ കോന്തല നിറയെ
പേടികളും കൂടോത്രവും

അമ്മയോടെ മണ്ണടിഞ്ഞ പുരാവൃത്തം

ഇപ്പോള്‍ ആരും മുഖലക്ഷണം പറയാറില്ല
കണ്ടവരുണ്ടോ
കൈനോട്ടക്കാരന്റെ കയ്യില്‍ നിന്നു
ദേശാടനത്തിനു ഇറങ്ങിയ
തത്തയെ.

നാടുകടത്തല്‍


അടുപ്പിന്‍റെ മൂലയിലോ
കോണിപ്പടിയിലോ
കോലായയിലോ
കിണറ്റുകരയിലോ
എല്ലാ നേരങ്ങളിലെയും വീട്ടിലെ
അന്തേവാസിപ്പൂച്ചയെ ഓര്‍ത്തു

ചെവിക്ക് പിടിച്ച്
എപ്പോഴുമെപ്പോഴും
പുറത്താക്കും
ആരെങ്കിലുമൊക്കെ
ഒട്ടും വൈരാഗ്യമില്ലാതെ
വീണ്ടും അത് അവിടെത്ത്ന്നെ
ഇരിക്കുകയോ കിടക്കുകയോ ചെയ്യും

ഒരിക്കല്‍
രണ്ടും കല്‍പ്പിച്ച്
പാടങ്ങള്‍ക്കക്കരെ
ആളില്ലാപ്പറമ്പില്‍
തിരിച്ചെത്താനാവാത്ത വിധം
ഉപേക്ഷിച്ചു
അച്ഛന്‍ അതിനെ

ഒരു മൂളലോ മുരടനക്കമോ
ഇല്ലാതെ
ആ നാടുകടത്തല്‍ പൂച്ച ക്ഷമിച്ചിരിക്കും
ഏറെ നാള്‍ കൂടെക്കിടന്ന ചൂട്
വീടും മറന്നിരിക്കും

പൂച്ചയില്ലാത്ത വീട്ടിലിരുന്ന്
പുറത്തേക്ക് നോക്കുമ്പോള്‍
വീണ്ടും കാണുന്നു അതേ കണ്ണുകള്‍
മീന്‍ മുറിക്കാന്‍ തുടങ്ങവേ
അമ്മയുടെ ചാരെ.
ഉറങ്ങുന്ന അച്ഛന്റെ കാല്‍ക്കല്‍
വരാന്തയില്‍
കസേരയില്‍
കിണറ്റുകരയില്‍

ഇവിടം വിട്ട്
എങ്ങോട്ട് പോകാന്‍
എന്ന
ഉറച്ച അതിന്റെ
കാല്‍പ്പെരുമാറ്റങ്ങള്‍

കാലങ്ങളെ
പെറ്റുകിടക്കുന്നു
നാടുകടത്ത്പ്പെട്ടിട്ടും
വിട്ടുപോവാത്ത
കുടിപ്പാര്‍പ്പ്

എന്നെത്തെയും പോലെ


രാത്രി
അതിന്‍റെ ഉടല്‍ നിറയെ
ചിത്രപ്പണികള്‍ ചെയ്തുകൊണ്ടിരുന്നു
വെളിച്ചത്തിന്‍റെ പക്ഷികള്‍ വന്നു
അവ കൊത്തിയെടുക്കും വരെ

കാടിനേയും കാട്ടരുവിയെയും
കറുപ്പില്‍ എഴുതി
മരങ്ങളെ
മരങ്ങളില്‍ രാപാര്‍ക്കും
പറവകളെ
ആകാശം നോക്കി കിടക്കും കുളത്തെ.

ഇടവഴികളിലൂടെ
ഒറ്റയ്ക്ക് സഞ്ചരിച്ചു
താഴ്വാരങ്ങളില്‍
മദിച്ചുകിടന്നു

ഉറങ്ങുന്ന കുരുവിക്കുഞ്ഞുങ്ങളെ
ഉണര്‍ത്താതെ
അവയെ ആര്‍ദ്രതയോടെ
തഴുകിക്കൊണ്ട്
പുലര്ച്ചയിലേക്ക് മെല്ലെ നടന്നു

വെളിച്ചത്തിലേയ്ക്കു അടുക്കുന്തോറും
അതിര്‍ത്തി എവിടെ എന്ന്
വീണ്ടും വീണ്ടും ആകുലപ്പെട്ടു
ഇതാ ഇപ്പോള്‍
അതിര്‍ത്തികള്‍ മാഞ്ഞു
ജലച്ചായചിത്രം പോലെ
പടര്ന്നുവല്ലോ
ഒരു രാവും
ഒരു പകലും .

കണ്ണുതെറ്റിയാല്‍


മീനുകള്‍ വരച്ച പുഴയുടെ ചിത്രം
വികൃതമാകും
തോണിക്കാരന്‍
അയാളുടെ പങ്കായമിട്ടു തുഴയവേ.
വെയില്‍ വീണു വെളുത്ത
തടാകത്തെ
ഒറ്റയ്ക്ക് വിടരുതേ
ഉടഞ്ഞുപോകും
അതിന്‍റെ കണ്ണിലെ ആകാശം.

പൂക്കളെ
കുരുവിയെ
കുഞ്ഞുങ്ങളെ
ചേര്‍ത്തെ പിടിക്കൂ

ഇപ്പോള്‍ പുറപ്പെട്ടുപോയ
വാക്കിനെ
നോക്കിനെ

കണ്ണ് എടുക്കല്ലേ
കഴുത്തറ്റം മുങ്ങിയാലും
ഈ കരയില്‍ നിന്നും

Sunday 21 September 2008

നിന്നെ കണ്ട മാത്രയില്‍


എന്‍റെ സ്നേഹമേ
എന്‍റെ സ്നേഹമേ
എന്ന് ഏഴ് ലോകത്തോടും
വിളിച്ചു കൂവാന്‍ തോന്നി
ഹിമാലയത്തിനു മുകളില്‍ നിന്നു
അഗ്നിനിര്ത്തമാടന്‍ തോന്നി
കടല്‍ ഏഴ് യോജന താണ്ടിക്കടക്കാന്‍ തോന്നി
ആണ്മരത്തിന്റെ ശിഖിരങ്ങളില്‍
വസന്തത്തിന്‍റെ നിറം കൊടുത്തു.
വെള്ള കാളയ്ക്കു
അകിട് വരച്ചു.

അതാ നോക്കൂ
പൂത്ത മരത്തിനു കീഴെ
രണ്ടു പാമ്പുകള്‍
ഇണചേരുന്നു