Monday, 23 June 2014

റൂം ഫോര്‍ റെന്റ്

മാസത്തില്‍ ഒന്നോ രണ്ടോ തവണ
നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍
മുറിയെടുത്തു പാര്‍ക്കും അബ്ദു.
ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ
അത്യാവശ്യമായി ആരെയെങ്കിലും കാണേണ്ടതുകൊണ്ടോ
മദ്യപാനത്തിനോ ഉടന്‍രതിക്കോ അല്ലാതെ.
കഴിഞ്ഞ തവണ വന്നപ്പോള്‍
അയല്‍ക്കാരന്‍ ഫിറോസ് കൊടുത്ത
മുന്തിയതും, എന്നാല്‍ മൂക്കു തുളച്ചുകയറാത്തതുമായ
ഒരിനം സ്‌പ്രേ അപ്പോള്‍ പൂശും.
അത്ര ആര്‍ഭാടമില്ലാത്ത
വൃത്തിയുള്ള പാന്റും കുപ്പായവും ഷൂസും ധരിക്കും.
പര്‍പ്പസ് ഫോര്‍ വിസിറ്റ് എന്ന കോളത്തില്‍
ബിസിനസ്സ് ആവശ്യം എന്ന്
വടിവൊത്ത് എഴുതും.

മുറിയടച്ച് ധ്യാനനിരതനായിരിക്കുന്ന അബ്ദുവിന്
ഓരോ മണിക്കൂറിലും എന്തെങ്കിലും വേണോ സര്‍
എന്ന് റൂം ബോയ് വാതില്‍ക്കല്‍ നില്‍ക്കും.
ഒരു ബോട്ടില്‍ വെള്ളം, ഒരു കോഫീ, കൂള്‍ ഡ്രിങ്ക്‌സ് എന്തെങ്കിലും
എന്നൊക്കെ അപ്പോഴെല്ലാം അയാള്‍ ഓര്‍ഡര്‍ കൊടുക്കും.
ചെക്ക് ഔട്ട് ചെയ്യാനുള്ള പരമാവധി സമയത്തിന്റെ
മുനമ്പിലേക്ക് ശ്വാസമെടുക്കുമ്പോള്‍
ദിവസത്തില്‍ അനുവദിക്കപ്പട്ട പരമാവധി സമയം
ഇരുപത്തിനാലു മണിക്കൂറും
വളരെ പ്രധാനപ്പെട്ടതായി തോന്നും ആ ദിവസങ്ങളില്‍.

വലിയ ആലോചനകളുടെ ഭാരം
വാടകപ്പാര്‍പ്പിനിടയില്‍ വരാതിരിക്കാന്‍ അബ്ദു ശ്രമിക്കും.
അതിനായി അയാള്‍ കണ്ടുപിടിച്ച ഒരു മാര്‍ഗം
ഉറക്കം വരാത്തവര്‍ക്ക് ഡോക്ടര്‍ നിര്‍ദേശിക്കാറുള്ള
നൂറുവരെയുള്ള എണ്ണമോ
ഗുണകോഷ്ടം ചൊല്ലലോ ഒക്കെ ആവും.
പക്ഷേ മുപ്പതുവരെയൊക്കെ
അക്കങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിയുള്ള എണ്ണലിനെ
പതുക്കെ മറ്റ് ആലോചനകളുടെ
ചുറ്റുവള്ളികള്‍ വന്ന് വരിയും.
അതിനാല്‍
അപ്പോള്‍ താമസിക്കുന്ന നഗരത്തെ കുറിച്ചു തന്നെ
ആലോചിക്കുകയാണ് മറ്റൊരു മാര്‍ഗം.
ഉദാഹരണത്തിന് കോഴിക്കോടാണെങ്കില്‍
കോഴിക്കോടില്‍ എങ്ങനെ കോഴി വന്നു എന്നും
അതിനെ സംബന്ധിക്കുന്ന വിശ്വാസയോഗ്യമായ
കഥ മെനയലും ആയിരിക്കും.
ഏറണാകുളത്താണെങ്കില്‍ എന്തുകൊണ്ട് കുളം?
എന്തുകൊണ്ട് കരയായില്ല എന്നും മറ്റും ചിന്ത പോകും.

ഒട്ടും നഷ്ടമല്ല,
അവനവനെ തന്നെ കേള്‍ക്കുന്നതിന്റെ
അധികലാഭമാണിത്
എന്ന് മനസ്സിലുറപ്പിച്ച്
ഓരോ തവണയും മുറിവാടക കൊടുക്കുമ്പോള്‍
അതുവരെ റദ്ദായിപ്പോയ ജീവിതം
തുടര്‍ നടപടികള്‍ക്ക് വിധേയമാവുന്നു
എന്നതു പോലെ സന്തോഷിക്കും.

കയ്യിലുള്ള പണം തീര്‍ന്ന്
വീട്ടില്‍ തിരിച്ചെത്തുമ്പോള്‍
വിശപ്പ് അയാള്‍ക്കുള്ളില്‍ അമറിത്തുടങ്ങും.
ഇബ്ട ഒന്നുമില്ലേ തിന്നാന്‍?
എന്ന് ആക്രോശിച്ചുകൊണ്ട്
അടുക്കളയിലേക്ക് ഓടിക്കയറും.
എല്ലാ പാത്രങ്ങളും തുറന്നുനോക്കി
ഒന്നുമില്ലായ്മയുടെ കനം കണ്ട് അന്തിച്ചിരിക്കുമ്പോള്‍
കലത്തില്‍ തലേദിവസത്തെ ചോറുണ്ട്
എന്ന അറിവ് അയാളെ ആഹ്ലാദിപ്പിക്കും.
പച്ചമുളക് ഞെരടി
അത് വാരിത്തിന്നും.

അന്നേരം ഓരോ വറ്റിനും
മുന്‍പില്ലാത്ത രുചി അയാളറിയും.
മുറിയുടെ മൂലയില്‍ നിന്ന്
ചുരുട്ടിവെച്ച പായ
തറയില്‍ വിരിച്ച്
റ പോലെ കിടക്കും.
അപ്പോള്‍
എന്തെങ്കിലും വേണോ സര്‍
എന്ന് കൂടെക്കൂടെ
ചോദിക്കും
ഒരു പാവം ദൈവം;
റൂം ബോയിയുടെ ശബ്ദത്തില്‍.

Sunday, 3 June 2012

അനാശാസ്യത്തിന്റെ ഛായ


അനാശാസ്യക്കാരന്‍ എന്ന നിലയില്‍ 
എത്രയും ക്ഷമയുള്ളവനായിരിക്കേണ്ടതാണ്.
ഇതാ പിടിച്ചോ എന്ന് ഇര 
മൂക്കിന്‍ തുമ്പത്ത് തത്തിക്കളിച്ചാലും
തിടുക്കമരുത്.
പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ 
അവളുടെ പൊട്ടിച്ചിരികള്‍ 
ഇടമുറിയാതെ തുടരാന്‍ അനുവദിക്കണം.
ജോലി കഴിഞ്ഞിറങ്ങുന്ന സെയില്‍സ് ഗേളിനെ 
അവള്‍ അതുവരെ പിടിച്ചുവെച്ച ദിവാസ്വപ്നങ്ങളിലേക്ക് 
ടിക്കറ്റെടുക്കാന്‍ ക്ഷമയോടെ കാത്തുനില്‍ക്കണം. 
ബാങ്കില്‍ നിന്നിറങ്ങുന്നവന്റെ മനക്കണക്കുകള്‍ തെറ്റിക്കാതെ 
പൂവിറുക്കും പോലെ വേണം കീശയിറുക്കാന്‍.

നിറയെ  ഇരകളുള്ള ഈ പാര്‍ക്കില്‍ 
നേരം പുലര്‍ന്ന്‍ ഒരീച്ചയെപ്പോലും നോവിക്കാതെ 
ഇരിക്കുന്ന ഈ  ഇരിപ്പില്‍ 
എന്റെ അനാശാസ്യത്തിന് ശ്വാസം മുട്ടുന്നു.
കണ്ണിനകത്ത് അടങ്ങിയിരിക്കാത്ത കൃഷ്ണമണികള്‍
വെരുകിനെപ്പോലെ ഇപ്പോള്‍ പുറത്ത് ചാടും.
എതിരെവരുന്ന ഒരുവളെ 
ഉടലോടെ പൊക്കിയെടുത്ത് 
പൊന്തക്കാട്ടിലിട്ട് ആര്‍ത്തിയോടെ... അങ്ങനെ.
അല്ലെങ്കില്‍  കോലൈസ് നുണയുന്ന ഈ കൊച്ചിനെ 
തൂക്കിയെടുത്ത് അതിന്റെ വായിലോട്ട് 
അനാശാസ്യത്തിന്റെ  മുന 
കുത്തിയും ഇറക്കിയും 
ഇറക്കിയും കുത്തിയും...
അതുമല്ലെങ്കില്‍  
വീട്ടിലേക്ക് മടങ്ങുന്ന നാലാം ക്ലാസുകാരിയെ.
ബസ്സ്‌ കാത്തിനില്‍ക്കുന്ന ടീച്ചറെ.
അന്യദേശക്കാരനായ ആ കപ്പലണ്ടിപ്പയ്യനെ.

നല്ല ക്ഷമ വേണ്ടതാണ് 
വിസര്‍ജനാവയവങ്ങള്‍ കൊണ്ടുള്ള കല പഠിപ്പിക്കാന്‍.
പക്ഷേ ഈ കാത്തുകെട്ടി നില്‍പ്പ് !
ഹോ... മയിരുകാറ്റും കൊണ്ടുള്ള ഈ ഇരിപ്പുണ്ടല്ലോ 
അടിച്ചു കൈകാലൊടിച്ച് കിടത്തണമതിനെ.
സായഹ്നസവാരിക്കാരുടെ  ഒടുക്കത്തെ നടപ്പിലേക്ക് 
ഒരു ചരക്കുകപ്പല്‍ നിറയെ ഇരുട്ട് ചെരിയണം.
വയറിന്റെയും ചന്തിയുടെയും മുലകളുടെയും ഈ നഗരത്തില്‍ 
ഉദ്ദരിച്ചാല്‍ താഴാത്ത തൃഷ്ണകളുമായി 
ഒരാളും മരിക്കാനിടവരരുത്.

അനാശാസ്യങ്ങളുടെ ദൈവമേ  
അനാശാസ്യങ്ങളുടെ ദൈവമേ  
ശരീരത്തിന്റെ പൊത്തുകളില്‍ നിന്ന് 
ആ മദജലം തിരികെയെടുക്കേണമേ. 

തല്ലിയിട്ടോ കെട്ടിയിട്ടോ 
ജയിലിലടച്ചോ  മായ്ക്കാനാവില്ല 
വേട്ടക്കാരന്റെ മുഖച്ഛായ. 
ഒരിടത്തും ഉറയ്ക്കാത്ത കണ്ണുകളില്‍ 
കൂട്ടം തെറ്റിയ നടത്തങ്ങളില്‍ 
കണ്ണാടിയില്‍ 
അതേ ഛായ.
വയ്യ മതിയായി.  
എന്നെത്തന്നെ ഞാനിപ്പോള്‍ കുത്തിക്കീറും.
അതിനു മുന്‍പ് 
അണ്ണാക്കിലോട്ട് വിരലിട്ട്‌
ഞാനെന്റെ അനാശാസ്യം 
ചര്‍ദ്ദിച്ചു കളയട്ടെ 
ബ്ബഹ് ഗ്ല ബ്ലാ..ഗ്ഗ്  ഗാഹ്  ബുആ 

Wednesday, 9 November 2011

ശ്ശ്...

എപ്പോഴും മറന്നു വെച്ചുപോകും

കണാരേട്ടന് അയാളെത്തന്നെ.

ആള്‍ത്തിരക്കുള്ള അങ്ങാടിയിലോ

പീടികക്കോലായിലോ

ആരും വരാനില്ലാത്ത വീട്ടിലോ.

വച്ച് മറന്ന കുടയുടേത് പോലെയല്ല

തിരിച്ചെടുക്കാന്‍ ആരുമെത്തില്ല.

ആ പയ്യിനെ ഒന്ന് മാറ്റിക്കെട്ട്

പുല്ലൊന്നു കുടഞ്ഞിടൂ

എന്നും മറ്റും ഇരുന്ന ഇരിപ്പിലെ

വേരിളക്കാന്‍ നോക്കും ചിരുതേടത്തി.

കണാരേട്ടന് പക്ഷെ,

അരണയുടെ ഓര്‍മയാണ്.


ചുമരിലെ ഉറുമ്പുകള്‍ വെട്ടിയ വഴിയില്‍

മഴ കൊണ്ട് മരിച്ച പാറ്റയുടെ

ശവത്തിനു കാവലിരിക്കുകയാവും അയാള്‍.

സമയത്തെ കുറിച്ച് നല്ല തിട്ടമുള്ളതാകയാല്‍

ഉറുമ്പുകള്‍ അയാളെ ഗൌനിക്കുകയേ ഇല്ല.

സമയത്തേക്കാള്‍ വയസ്സ് മൂപ്പുള്ളതുകൊണ്ട്

കണാരേട്ടനു ധൃതിയില്ല ഒന്നിനും.

മടക്കിവെച്ച കാല്‍

നി വ ര്‍ ത്തു ന്ന ത്

മൂ രി നി വ രു ന്നത്‌

പു റം ചൊ റി യു ന്ന ത്

സാവധാനത്തില്‍ അല്ലാതെ

മറ്റൊരു ഭാഷയും വഴങ്ങില്ല.


ഒച്ചകള്‍ കൊണ്ട് പണിത

വീടായിരുന്നു ഇതെന്നു

പച്ചിലക്കിളികളും മൈനകളും കാക്കകളും

ഒരേ സ്വരത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കാണാതാവുന്ന സൂചിക്കും പിന്നിനും

ചീര്‍പ്പിനും ചെരിപ്പുകള്‍ക്കും ഒപ്പം

കളഞ്ഞു പോയേക്കും ഇപ്പോഴും

അയാള്‍ക്ക് അയാളെ.


മണ്ണിലേക്ക് മുഖമമര്‍ത്തി

ഉറങ്ങുകയാണ് വീട്

ഒച്ചയുണ്ടാക്കാതെ വെയില്‍

വരാന്തയോളം വന്നു മടങ്ങിപ്പോകുന്നു.

മറ്റൊന്നും ചെയ്യാനില്ലാതെ

മൂക്കിന്‍ തുമ്പത്തു പറന്നിരിക്കുന്ന

മടിയന്‍ ഈച്ചയെ ആട്ടാന്‍

കണാരേട്ടന്റെ കൈ

പുറപ്പെട്ടു കഴിഞ്ഞു.

Monday, 19 September 2011

കലാനിലയം കെ.സി. തൂണേരി: നടനെന്ന നിലയില്‍ ഒരു നാട്ടിന്‍പുറത്തുകാരന്റെ ജീവിതവ്യഥ

രംഗം ഒന്ന്:
വേട്ടക്കാരനോ വേലുത്തമ്പിദളവയോ ആരുമാകട്ടെ
വാളെടുത്തെങ്കില്‍ കേസി അരങ്ങിന്റെ അധിപന്‍.
വെള്ളക്കാരന്റെ നേരെ ചങ്കുംവിരിച്ചു
വരിനെടാ എന്നലറുന്ന നാട്ടുരാജാവിന്റെ ശൌര്യം.
അങ്കക്കലി മൂത്ത വടക്കന്‍കഥയിലെ പടനായകന്‍.
പതിനെട്ടടവും പയറ്റിത്തെളിഞ്ഞ വീരപുരുഷന്‍.

അതാ നോക്കൂ...
അയല്‍രാജ്യത്തിന്റെ പടയാളികള്‍
കൂട്ടത്തോടെ നായകനെ ലക്ഷ്യം വെച്ചുവരുന്നു.
അരയും തലയും മുറുക്കി ശ്രീമാന്‍ കേസി
ആയിരം പടയാളികള്‍ക്ക് നേരെ
ഒറ്റക്കുതിപ്പ്!
പ് ടും!
യുദ്ധക്കളം കിടക്കപ്പായ ആയിരുന്നു.
പടയാളികള്‍ മൂട്ടകളും.

ഒമ്പതേകാലിന്റെ സൈറണ്‍
കൂകിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.
കുടിച്ച ലഹരി കെട്ടും പോയിരുന്നു.

രംഗം രണ്ട്:
വൈരുദ്ധ്യാത്മക സ്വപ്നത്തിന്റെ തുടരന്‍ രംഗങ്ങളില്‍
കെ.സി. തൂണേരിയുടെ പകലിരവുകള്‍.
കഞ്ഞിക്കരിയിടാന്‍ ഇന്നെന്തു വഴി
എന്ന് കേസിയുടെ സ്വപത്നി
ശാരദേടത്തിയുടെ വേവുന്ന ചിന്തകള്‍.
'ചായിന്റെ കുരിപ്പേ ഇന്ന കുയിച്ചിട്ടോട്ടെ'
എന്ന സ്ഥിരം പ്രാക്കില്‍ തുടങ്ങുന്നു
അവരുടെ പ്രഭാതകൃത്യങ്ങള്‍.
മുറ്റത്തെ നിഴല്‍ അടിച്ചുവാരുകയും
കടച്ചിപ്പയ്യിനെ മാറ്റിക്കെട്ടുകയും
ബ ബ ബാ എന്ന് കോഴിക്ക് തിന കൊടുക്കുകയും
ചെയ്യുമ്പോള്‍
അടുക്കളയില്‍ പുകയില്ലാത്ത
ഏകവീടായിരിക്കുമത്.
ഉച്ചയോടടുക്കുമ്പോള്‍ വടക്കേച്ചേതിയില്‍
താടിക്ക് കയ്യും കൊടുത്തിരിക്കും അവര്‍
പഴയ മുറം പോലെ.

അരവയറാണെങ്കിലും അനുനിമിഷം
നടനല്ലാതായി ജീവിക്കാന്‍ കേസിക്ക് ആവതില്ല.
എണ്‍പത്തിരണ്ടിലെ നാടകവണ്ടി
കേസിയുടെ രക്തത്തില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു.
ശാരദേ... എന്ന നീളന്‍വിളിയില്‍
ഒരു ഹാര്‍മോണിയം അതിന്റെ സകലഞെട്ടിലും വിരലോടിക്കുന്നു.
മീന്‍കറിയുടെ എരിവില്ലായ്മയില്‍ നിന്ന് തുടങ്ങി
ശാരദേടത്തിയുടെ ജീനുവരെ കുറ്റമാരോപിക്കുന്ന
വലിയ ശകാരങ്ങള്‍ക്ക്
ഘടോല്‍ക്കചന്റെയോ രാവണന്റെയോ ഒച്ചകളുടെ
സൌണ്ട് ട്രാക്ക് മാറിയിടുന്നു.
മുറിബീഡി പോലുമില്ലാത്ത ശൂന്യതക്ക്
താഴ്ന്ന സ്ഥായിയില്‍ 'പിറവി'യിലെ അപ്പച്ചനാവുന്നു.
പള്ളയില്‍ തീ കത്തുമ്പോള്‍ ബഹദൂറിന്റെ,
തീ ശമിക്കുമ്പോള്‍ അടൂര്‍ ഭാസിയുടേത്.
ചായക്കടയില്‍, റേഷന്‍ കടയില്‍
കവലയില്‍, കല്യാണപ്പുരയില്‍
വേറെ വേറെ റോളുകളുണ്ട്.

രംഗം മൂന്നു:
ഹൈവേക്ക്‌ പുരയിടം വിട്ടുകൊടുത്ത അന്ന്
ശാരദേടത്തി ഫ്രെയിമിലില്ല.
ഊര് തെണ്ടാനിറങ്ങിയ മക്കളും ഫ്രെയിമിലില്ല.
ഉള്ളത് കലാനിലയം കെ.സി. തൂണേരി
എന്ന ഒറ്റത്തടി
ഒരു ഇരുമ്പുപെട്ടി
പെട്ടിയില്‍ നാലായി മടക്കിയ നാടകനോട്ടീസില്‍നോക്കി
കേസി അന്നാദ്യമായി (സ്വന്തം ചെലവില്‍) വ്യഥപൂണ്ടു,
നാടകക്കാരന്റെ ചോറ്
നാടകക്കാരന്റെ ചോറ്


-NB: കഥാപാത്രങ്ങളും പങ്കെടുത്തവരും യാദൃശ്ചികമല്ല. ജീവിച്ചിരിക്കുന്നവരുമായി നേരിട്ടും അല്ലാതെയും ബന്ധമുണ്ട്. അവര്‍ കേസിന് വരരുതെന്നപേക്ഷ.

Thursday, 9 June 2011

കാമവിസര്‍ജനത്തിനു വേണ്ടി ഒരു സത്യവാങ്ങ്മൂലം (Enter 18+)

ത്രയും കൂര്‍മതയുണ്ട്
ഈ കളിക്ക്.
മണ്ണിരകള്‍ മണ്ണിനോടെന്നപോലെ
ഏന്തിവലിഞ്ഞു കുറുകിയമര്‍ന്ന്‍
ഒറ്റയ്ക്കൊരു ഉടലാവാന്‍.
ചര്‍മ്മത്തെ ചര്‍മ്മത്തിനുള്ളില്‍
ചുറ്റിപ്പിടിക്കുന്ന മാംസക്കൊളുത്താവാന്‍.
വേര്‍പെട്ടുപോകരുതേ എന്ന
ആ നിമിഷത്തിന്റെ പ്രാര്‍ഥനയില്‍.

കെട്ടിപ്പിടിക്കുമ്പോള്‍
അരുതാത്തത് ചെയ്യുകയല്ല.
സ്വന്തം ശരീരത്തെ തുറക്കുവാനുള്ള
താക്കോല്‍ തേടുകയാണ്.
ഇവിടെ എവിടെയോ ആണത്
നഷ്ടപ്പെട്ടത് എന്ന് പരതുകയാണ്‌.
ചുണ്ട് കൊണ്ടെഴുതുന്ന
ഒറ്റവരിക്കവിതയില്‍
ഒരു ജീവന്റെ രുചിയത്രയും പകര്‍ത്തുകയാണ്.

മടക്കി വിളിക്കല്ലേ
പാര്‍ക്കിലോ പെരുവഴിയിലോ
ഉടല്‍ പെരുത്തു പൂമരമായവരെ.
തിളങ്ങുന്ന ചേല ചുറ്റിയ ഇന്ദ്രിയങ്ങള്‍
വാനിറ്റി ബാഗില്‍ ഒളിച്ചു കടത്തുന്നുണ്ട് രാത്രികള്‍.
നഗരം ഇപ്പോള്‍
ഉരുക്കുതൊലിയുള്ള പുരുഷലിംഗമാണ്.
സ്ലിച്ചു പോയേക്കാം,
ആണ്‍വേട്ടക്കാരന്റെ കയ്യിലെ രഹസ്യമൈതാനങ്ങള്‍.
പിരിഞ്ഞുപോവില്ല ഇരുട്ടുശരീരങ്ങള്‍
നിലാവ് നക്കിയെടുക്കും വരെ.

മൂത്രപ്പുരകളില്‍ രേഖപ്പെടുത്തട്ടെ
അനശ്വര കാമത്തിന്റെ കോണ്‍ടാക്ട് നമ്പരുകള്‍
കോറി വരയ്ക്കട്ടെ തൃഷ്ണകള്‍...
കാക്കിയുടുപ്പുകാരാ കണ്ണുവെക്കല്ലേ
അവര്‍ നിരപരാധികള്‍.
ഉടലിന്റെ വ്യഥകളെ വിവര്‍ത്തനം ചെയ്യുന്ന
വെറും പരിഭാഷകര്‍.

Sunday, 17 April 2011

ഹോട്ടല്‍ പാരഡൈസ് , എം ജി റോഡ്‌, എറണാകുളം


പൊറോട്ടയ്ക്ക് കുഴയ്ക്കുമ്പോള്‍
മുനിയാണ്ടിക്ക്
നാഗര്‍കോവിലിലെ കളിമണ്‍പാടത്ത്
ചളി കുഴച്ച പരിചയം
അധികയോഗ്യതയായിരുന്നു.

മുനിയാണ്ടിയുടെ കൈവഴക്കത്തില്‍
രണ്ടു നേരത്തെ ആഹാരം
ഒറ്റപ്പൊറോട്ടയില്‍
പരിഹരിക്കനെത്തിയവര്‍ക്കെല്ലാം
ഏമ്പക്കദായകമായി.

കച്ചോടക്കാരും കോളേജു കട്ട് ചെയ്തു
പടം കാണാന്‍ പോണ പിള്ളേരും
പോലീസും ലോറിക്കാരും
വല്ലപ്പോഴും പല്ല് കാണിക്കാനെന്നും പറഞ്ഞു
വീട്ടീന്നിറങ്ങുന്ന അപ്പാപ്പന്മാരും
ആദ്യം ചെന്ന് കയറുന്ന ചായപ്പീടിക
ഇന്നിപ്പോള്‍ പത്രാസുള്ള പാരഡൈസായി.
കപ്പയും കാപ്പിയും കിട്ടാതായി

എഫോറില്‍ അച്ചടിച്ച മെനുക്കാര്‍ഡിന്റെ
ഇരുപുറവും കോഴിയും പോത്തും
പല പല പേരുകളില്‍ മൊരിഞ്ഞു.

ചോറ്റാനിക്കരക്കോ മട്ടാഞ്ചേരിക്കോ
വല്ലാര്‍പാടത്തെക്കോ പോകുന്ന കാറുകള്‍
പാരഡൈസിനു മുന്‍പില്‍ ബ്രേക്കിട്ടു.
മൊട്ടത്തലയില്‍ തിളങ്ങുന്ന മുഴയുള്ള മുതലാളിയും
കാഷ്യര്‍ ക്യാബിനിലെ തലയാട്ടിപ്പാവയും
ഒരുപോലെ ചിരിച്ചു.

അടിച്ചും പരത്തിയും
മൈദ പോലെ കുഴച്ചെടുക്കാവുന്ന പരുവത്തില്‍
മുനിയാണ്ടിയപ്പോള്‍
പാച്ചകപ്പുരയിലെ ഇരുട്ടില്‍
ആര്‍ത്തിക്കാരന്റെ കീശയില്‍ നിന്ന്
അറിയാതെ വീണ ടിപ്പുമായെത്തിയ
സേലത്തുകാരന്‍ മുരുകനെ
കനപ്പിച്ചു നോക്കി.

അറവുകത്തിയോടു കരുണയുള്ള
മാടിനെയെന്ന പോലെ
അവനപ്പോള്‍ ചെറുതായി.

തീന്മേശയില്‍
കോഴി ഒരു പക്ഷിയുടെ പേരല്ല.
പോത്ത് ഒരു മൃഗത്തിന്റെയും.
മുരുകന്‍ എന്തിന്റെ പേരാണ്?

Monday, 8 November 2010

ശരീരസമേതം മറൈന്‍ഡ്രൈവില്‍ ഒരു ഞായറാഴ്ചയുടെ പിസ്സ കഴിച്ചിരിക്കുമ്പോള്‍

1) kill me with a kiss!

, ഒക്റ്റോവിയോ പാസ്സ്

വാക് വേയിലെ

ഒറ്റപ്പെട്ട തണലില്‍

അരനിമിഷത്തില്‍

എത്ര ഗോളങ്ങള്‍ കൂട്ടിയിടിച്ചെന്നറിയില്ല

ഉമ്മ കൊണ്ട് ലോകം മാറുമെന്നതറിയാതെ

കോര്‍പ്പറേഷന്റെ

ഇരുമ്പുകസേരയില്‍ മാംസളമാകുന്നു

എന്റെ അന്‍പത് കിലോ

പ്രണയരാഹിത്യം


കുറുകെച്ചാടിയ

ഒറ്റക്കണ്ണന്‍പട്ടിയോട്

നിന്റെ പേരെന്തെന്നു ചോദിക്കുന്ന

പെണ്‍കുട്ടിയെ പരിചയമുണ്ടല്ലോ അല്ലേ

എന്നെന്റെ കൂട്ടുപുരികങ്ങള്‍

ഒന്നിച്ചെഴുന്നുദാരമാകുന്നു


അവളിപ്പോള്‍ തുപ്പിയ

ചൂയിംഗത്തില്‍

ഏഴരക്കോടി

പുംബീജങ്ങളുണ്ടെന്ന്

കൌമാരപ്പെട്ട്

അവളെയുപേക്ഷിച്ച്

അസ്തമയസൂര്യന്റെ രതി

കണ്ടുമടങ്ങുന്നു


2) I'm lost. Pls keep me home with U!

110 കെ.വി ലൈനിന്റെ

പ്രണയദ്യുതി അറിയാതെ

മരണത്തിലേക്ക് ഇരട്ടിച്ച

പ്രാവുകളുടെ ജീവിതം പോലെ

ഒരുപമയുണ്ട്

മഴവില്‍പ്പാലത്തിലെ

ഒറ്റക്കാല്‍നില്‍പ്പിന്


പുറത്തേക്കു തുറിച്ച നോട്ടങ്ങള്‍ക്കിടയില്‍

അകത്തേക്കു തിരിച്ചുവെച്ച

ലെന്‍സോടുകൂടി ഒരുവന്‍

ഇങ്ങനെ

ഏകാന്തപ്പെടുക

പാലത്തിനു ചേര്‍ന്നതല്ല


ഉല്ലാസയാത്രികര്‍ക്കോ

തീര്‍ത്ഥാടകര്‍ക്കോ

കൂട്ടുപോകുന്ന ഡ്രൈവറുടെ

ഏകാന്തതയോളം വരില്ലല്ലോ

ഒറ്റയ്ക്ക് കടലുകാണുന്നതിന്റെ?

നാളത്തെ വിഭവമാകേണ്ട

പോത്തുകളുടെ

കൂട്ട ഏകാന്തതയോളം

വരില്ലല്ലോ

ഒറ്റയ്ക്ക് പിസ്സ കഴിക്കുന്നതിന്റെ?


കഴുത്തില്‍ തൂക്കിയ

കംഗാരുസഞ്ചിയില്‍

അമ്മേയെന്നു വിളിക്കാന്‍

തുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്റെ

എക്കിള്‍ക്കിതപ്പ് കേള്‍ക്കാത്തവളെ

എന്തായാലും

എന്റെ കുഞ്ഞിന്റെ അമ്മയാക്കില്ല


അവന്റെ അമ്മിഞ്ഞക്കരച്ചിലോളം

വരുമോ

എന്റെ പിഞ്ഞിയ

അടിവസ്ത്രത്തിന്റെ

ഏകതാനത?


3) Hi, diz is my new number.

Pls contact me in diz no.& delete my all other nos.

ഒറ്റ സിമ്മില്‍ ഒതുക്കാനാവില്ല

പരജീവിതത്തിന്റെ

പ്രണയക്കെടുതികള്‍

ഒറ്റവരിയില്‍ തീരില്ല

നിന്നെ മാത്രം നീ മാത്രം

എന്നു സ്വാര്‍ത്ഥപ്പെട്ട്

നാം പോറ്റിയ പാതിരാക്കുര്‍ബാനകള്‍


തട്ടുകടയിലെ

ബുള്‍സൈയുടെ മഞ്ഞക്കണ്ണ്

ഒറ്റ ഊത്തില്‍ ചാലിക്കുന്നതു പോലെ

രണ്ടായിരത്തിപ്പത്തു

ജനുവരി പതിനാറിനെ

ഉടച്ചുകളയാന്‍

ഒരൂത്ത് വായില്‍ വന്നു തികട്ടുന്നുണ്ട്


ഒക്റ്റോവിയോപാസല്ല

ഉടുമ്പുങ്കണാരന്‍ പറഞ്ഞാലും

സിം

ഇനി പരിധിക്കുള്ളിലില്ല


പ്രണയിച്ചുമരിച്ച

ര‍ണ്ടീച്ചകള്‍

ചായക്കോപ്പയിലെ കൊടുങ്കാറ്റിനെക്കുറിച്ച്

എഴുതുന്ന കവിതയില്‍

എനിക്കില്ല

തരിമ്പും തത്വമസി


4) Wanna fun now?

Riya: asl pls

me: 21m, 160 cm hight, 50 waight, 28 waist, whitish

with place now @ cochin

Riya: OK. Pls drop me :)

ട്രാഫിക്ജാമില്‍പ്പെട്ട്

അക്ഷമകള്‍ മരിക്കുന്ന

ചില നേരങ്ങളുണ്ട്

പ്രത്യേകിച്ചും

ഇങ്ങനെ

അടിയന്തരാവശ്യങ്ങള്‍

ജനിച്ചുകൊണ്ടേയിരിക്കുമ്പോള്‍


തുറമുഖത്തേക്കടുക്കുന്ന

പായക്കപ്പലിന്റെ ഉപമ

ഇപ്പോള്‍ നന്നായിച്ചേരും

മുറിവുകള്‍

പൂക്കളാകുന്ന കാലം വരുന്നുണ്ട്

ഉവ്വ്

വരുന്നുണ്ട്

...രു...ന്നു...ണ്ട്


ഒരുമ്മയും

മറ്റൊരു ലോകത്തെ

നിര്‍മ്മിക്കാത്ത

ശയനത്തില്‍

നീ

ഒരു ഐപ്പീലുകൊണ്ടെന്നെ

മയില്‍പ്പീ‍ലിയാക്കിയല്ലോ

അതുമതി


ഹാ വിജിഗീഷു

മൃത്യുവിന്നാവുമോ

രതിജീവിതത്തിന്‍

കൊടിപ്പടം താഴ്ത്താന്‍ ?

ഹാ വിജിഗീഷു

മൃത്യുവിന്നാവുമോ...

....................................................................

NB: ഉപശീര്‍ഷകങ്ങള്‍ക്ക് ടീ ഷര്‍ട്ടുകളോട് കടപ്പാട്

അന്ത്യവരിക്ക് വൈലോപ്പിള്ളിയോടും