Friday 31 July 2009

ആയതിനാല്‍


വാക്കിനാല്‍ ജീവിക്കുക
എളുപ്പമല്ല
വികാരത്തിനാല്‍ തീരെയും.

എത്രവട്ടം ഉരുവിട്ടലും
സ്നേഹം സ്നേഹമാവില്ല
ഇണ എന്നും ഇണ മാത്രമാവില്ല.

നീ
ഞാന്‍
എന്നതൊക്കെ
ഭാഷയിലെ ഏക വചനങ്ങള്‍ മാത്രമാണ്.
അതിന്
അതില്‍ കൂടുതല്‍
അര്‍ഥങ്ങള്‍ ഒന്നുമില്ല.

കവിതയാല്‍ ജീവിക്കനോക്കുമോ?
അത് കയ്പ്പ് കറന്നു തരും
ചെറി എന്ന് കാട്ടി
കാഞ്ഞിരം തരും
ഒന്നിലുമാല്ലാതെ ജീവിക്കുകയും
ആവതില്ല.
അപ്പോള്‍ ഒന്നുമില്ലായ്മയുടെ
കൈകള്‍ വന്നു
കഴുത്തു ഞെരിക്കും.

മറുക്


അടയാളങ്ങള്‍ പറഞ്ഞു
ആര്ക്കും കണ്ടു പിടിക്കാനാവില്ല.
അതിപരിചയം കൊണ്ടു
അത്രമേല്‍ അടുക്കുകയുമില്ല

എല്ലാവരും കാണ്‍കെ
എന്നാല്‍ ആരും കാണാതെ
ഒരു മറുക് ഉണ്ട് എന്റെ മുഖത്ത്‌.

അതെ പ്രകാരത്തില്‍ അല്ലെങ്കിലും
മറ്റൊരു വിധത്തില്‍
മറുക്
ഒളിപ്പിക്കുന്നവരെ കണ്ടാല്‍
തിരിച്ചറിയും.

മുഖവുരയോ
ഹസ്തദാനമൊ വേണ്ടി വന്നെക്കില്ല
ആജന്മ മിത്രമെന്നപോല്‍
ഇരുട്ടിലും വെളിച്ചത്തിലും.

നോക്കൂ
വിമോചനത്തിനു വേണ്ടിയുള്ള
ഈ കുതിപ്പില്‍
കിതപ്പില്‍
അത് പ്രകടം.

Monday 27 July 2009

വെരുക്

ഓര്‍മയില്‍ കാടുള്ള
ഒരു ജന്തുവിനെ ഓര്‍ക്കുന്നു.
കാട്ടുവള്ളികള്‍ വകഞ്ഞുമാറ്റി
കാലങ്ങള്‍ കവച്ചുവെച്ചു
അത് വരും.
ഋതുക്കള്‍ വരച്ച ജലച്ചായ ചിത്രങ്ങളില്‍
ഒരുപക്ഷെ
മൊട്ടിനുള്ളില്‍ നിന്നും
വിടരാന്‍ തുടങ്ങുന്ന
പൂവിന്റെ കുഞ്ഞു ഉറക്കത്തില്‍
അത് മുഖം ചേര്‍ക്കും.
ഇരുളില്‍ പല്ലുകള്‍ മുളച്ച
ശരീരവുമായി കുടിപാര്‍ക്കും.

സൈരന്ദ്രിയിലെക്കോ
ഗംഗയിലേക്കോ പോകുന്ന കൈവഴിയില്‍.g
ഘന ശ്യ്ത്യത്തിന്റെ കൊടുമുടിയില്‍.
നിലാവിന്റെ മഞ്ഞ പ്രിസത്തില്‍.

കാട് നിറയെ അതിന്റെ മണം പൂക്കുന്നു.
അതില്‍ അപ്പോള്‍ മാത്രം
വിടര്‍ന്ന പൂവിന്റെ പരാഗം.
ഉരിയാത്ത തോലുടുപ്പ് നിറയെ
അറുത്തു മാറ്റപ്പെട്ട ഇലഞ്ഞരമ്പിന്റെ ചുന.
ലവനശരീരത്തിന്റെ സുഷിരങ്ങളില്‍
വീണ്ടും വീണ്ടും സ്രവിക്കുന്നു
ഉടല്പ്പുന്നിന്റെ ചലം

ഒട്ടും അനുസരണയില്ലാത്ത ഒരു മൃഗത്തെ
നീ എന്തിനാണ് മെരുക്കിയെടുത്തത്?

അതിനെ
അതിന്റെ കാട്ടില്‍ ഉപേക്ഷിക്കുക.