Wednesday 24 December 2008

ബാധ

നഗരങ്ങളിലൂടെയും
നാട്ടുപാതകളിലൂടെയും
ഒറ്റയ്ക്ക് നടന്നു.

മരിയ്ക്കട്ടെ എന്ന് കരുതി
വാഹനങ്ങള്‍ നോക്കാതെ
ടാറിട്ട റോഡുകള്‍ മുറിച്ചുകടന്നു.

ആകാശത്തിലേക്ക് പോകുന്ന
മരത്തിന്റെ ചില്ലയില്‍
ഭൂഗുരുത്വം മറന്നു കിടന്നു.

തീയില്‍ കുളിച്ചു.
ഹിമക്കട്ടയില്‍ പുതഞ്ഞു കിടന്നു.

ഉടല് പൊള്ളുകയും
ശൈത്ത്യത്താല്‍ വിറയ്ക്കുകയും
അപകടപ്പെടാതെ മുറിച്ചുകടക്കപ്പെടുകയും
അറിയാതെ പോലും മരത്തിന്റെ ചില്ല പൊട്ടാതെയും
ഭദ്രമായിത്തന്നെ ഓരോ തവണയും
തിരിച്ചെത്തുന്നു.

മുറിയില്‍ ചെന്നു
മുഴുനീള കണ്ണാടിയില്‍
സൂക്ഷിച്ചു നോക്കി.

ഇല്ല.
നീ പോയിട്ടില്ല.
മുഴുവനായും
ഉടലിലും ഉള്ളിലും.