Thursday 9 June 2011

കാമവിസര്‍ജനത്തിനു വേണ്ടി ഒരു സത്യവാങ്ങ്മൂലം (Enter 18+)

ത്രയും കൂര്‍മതയുണ്ട്
ഈ കളിക്ക്.
മണ്ണിരകള്‍ മണ്ണിനോടെന്നപോലെ
ഏന്തിവലിഞ്ഞു കുറുകിയമര്‍ന്ന്‍
ഒറ്റയ്ക്കൊരു ഉടലാവാന്‍.
ചര്‍മ്മത്തെ ചര്‍മ്മത്തിനുള്ളില്‍
ചുറ്റിപ്പിടിക്കുന്ന മാംസക്കൊളുത്താവാന്‍.
വേര്‍പെട്ടുപോകരുതേ എന്ന
ആ നിമിഷത്തിന്റെ പ്രാര്‍ഥനയില്‍.

കെട്ടിപ്പിടിക്കുമ്പോള്‍
അരുതാത്തത് ചെയ്യുകയല്ല.
സ്വന്തം ശരീരത്തെ തുറക്കുവാനുള്ള
താക്കോല്‍ തേടുകയാണ്.
ഇവിടെ എവിടെയോ ആണത്
നഷ്ടപ്പെട്ടത് എന്ന് പരതുകയാണ്‌.
ചുണ്ട് കൊണ്ടെഴുതുന്ന
ഒറ്റവരിക്കവിതയില്‍
ഒരു ജീവന്റെ രുചിയത്രയും പകര്‍ത്തുകയാണ്.

മടക്കി വിളിക്കല്ലേ
പാര്‍ക്കിലോ പെരുവഴിയിലോ
ഉടല്‍ പെരുത്തു പൂമരമായവരെ.
തിളങ്ങുന്ന ചേല ചുറ്റിയ ഇന്ദ്രിയങ്ങള്‍
വാനിറ്റി ബാഗില്‍ ഒളിച്ചു കടത്തുന്നുണ്ട് രാത്രികള്‍.
നഗരം ഇപ്പോള്‍
ഉരുക്കുതൊലിയുള്ള പുരുഷലിംഗമാണ്.
സ്ലിച്ചു പോയേക്കാം,
ആണ്‍വേട്ടക്കാരന്റെ കയ്യിലെ രഹസ്യമൈതാനങ്ങള്‍.
പിരിഞ്ഞുപോവില്ല ഇരുട്ടുശരീരങ്ങള്‍
നിലാവ് നക്കിയെടുക്കും വരെ.

മൂത്രപ്പുരകളില്‍ രേഖപ്പെടുത്തട്ടെ
അനശ്വര കാമത്തിന്റെ കോണ്‍ടാക്ട് നമ്പരുകള്‍
കോറി വരയ്ക്കട്ടെ തൃഷ്ണകള്‍...
കാക്കിയുടുപ്പുകാരാ കണ്ണുവെക്കല്ലേ
അവര്‍ നിരപരാധികള്‍.
ഉടലിന്റെ വ്യഥകളെ വിവര്‍ത്തനം ചെയ്യുന്ന
വെറും പരിഭാഷകര്‍.